Saturday, December 5, 2009

കത്തി

















ച്ചകത്തിലെ ഇരുട്ടില്‍ ഒളിച്ചു പാര്‍ത്തിരുന്ന പിതാമഹന്റെ കത്തിയെ പൂവന്‍കോഴിയെ പിടിക്കുന്ന കൗശലത്തോടെ പരക്കം പാഞ്ഞ്‌ മുറുക്കിപ്പിടിച്ച്‌ കരയുന്ന മരയേണിപ്പടികള്‍ ധൃതിയില്‍ കിതച്ചിറങ്ങുന്ന നേരത്താണ്‌ മുറ്റവാതിലിന്റെ പുറത്ത്‌ മുട്ടി ചെറുപ്പക്കാരന്‍ ചോദിച്ചത്‌.
` കത്തി മൂര്‍ച്ചയാക്കാനുണ്ടോ?
`കുതറിയോടാന്‍ ശ്രമിക്കുന്ന കത്തി മുറുക്കിപ്പിടിച്ച്‌ മുന്‍വാതില്‍ തുറന്ന്‌ പിടിക്കുന്ന കത്തി ചെറുപ്പക്കാരന്റെ കയ്യില്‍ കൊടുത്തശേഷം ഗാവീസ്‌ പറഞ്ഞു:
` വന്നത്‌ നന്നായി, ഇപ്പളാ കിട്ടിയത്‌`
എല്ലാം അറിയുന്നവനെപ്പോലെ ചെറുപ്പക്കാരന്‍ ചിരിക്കുക മാത്രം ചെയ്‌തു. പെഡലില്‍ ആഞ്ഞു ചവുട്ടി മെയ്‌ വഴക്കമാക്കിയ ശേഷം കറുത്ത അരക്കല്ലില്‍ കത്തി ഒന്ന്‌ തൊട്ടമര്‍ത്തിയപ്പോള്‍തന്നെ സീല്‍ക്കാരത്തിന്റെ തീമഴയുണ്ടാകുന്നത്‌ കണ്ടപ്പോള്‍ ഗാവീസിന്‌ സന്തോഷം അടക്കാനായില്ല.
` നല്ല മൂര്‍ച്ചയുണ്ട്‌. ഒരൊറ്റ വീശലിന്‌`
ബാക്കി മുഴുമിപ്പിക്കാതെ ഗാവീസിനെ നോക്കി ചെറുപ്പക്കാരന്‍ ഹഹഹ ഒന്ന്‌ ഒച്ചയുണ്ടാക്കിച്ചിരിച്ചു. സര്‍പ്പത്തിന്റെ നാവ്‌ തൊടുന്നവന്റെ ജാഗ്രതയോടെ, കത്തിയുടെ മൂര്‍ച്ച നോക്കിയ തൊട്ടയുടനെ ചെറുപ്പക്കാരന്റെ വിരല്‍ മുറിഞ്ഞ്‌ ചോരയൊഴുകുവാന്‍ തുടങ്ങി. ചോരനക്കി രുചിക്കുന്നതിനിടയില്‍ ചോരയ്‌ക്ക്‌ നല്ല സ്വാദുണ്ടെന്ന്‌ ഗാവീസിനോട്‌ അയാള്‍ പറഞ്ഞു.അപ്പോള്‍ ചെറുപ്പക്കാരന്റെ വായ്‌ക്കകം ചോര നിറഞ്ഞിരുന്നു. അവന്റെ ചിരി ചോരയുടെ ചിരിയാണെന്ന്‌ ഗിവീസിന്‌ തോന്നി.മൂര്‍ച്ചയാക്കപ്പെട്ട കത്തി ചെറുപ്പക്കാരന്‍ ഗാവീസിനു നേരെ നീട്ടി. അതില്‍ സൂര്യരശ്‌മി പതിച്ചപ്പോള്‍ ഗാവീസിന്റെ മുഖം കത്തിയില്‍ തിളങ്ങി. കത്തിയില്‍ നിന്നും പുറപ്പെട്ട രശ്‌മി ഗാവീസിന്റെ മുഖത്ത്‌ മാത്രമല്ല, തൊട്ടയല്‍പ്പക്കങ്ങളിലേക്കുമെത്തി. രശ്‌മിയുടെ മൂര്‍ച്ചയേറ്റിറ്റെന്ന വണ്ണം തൊട്ടടുത്ത വീടുകളിലെ ജാലകങ്ങള്‍ പൊടുന്നനെ അടഞ്ഞു. കത്തിയുടെ തിളക്കം ഓടിക്കളിക്കുമ്പോള്‍ പോറ്റുനായയുടെ കുസൃതി ആസ്വദിക്കുന്നവന്റെ സന്തോഷം ചെറുപ്പക്കാരന്റെ മുഖത്ത്‌ കളിയാടി. പൊടുന്നനെ വിശന്ന സിംഹത്തെപ്പോലെ ചെറുപ്പക്കാരന്‍ അലറാന്‍ തുടങ്ങി. അതുകണ്ടപ്പോള്‍ ഗാവീസിന്റെ പെരുവിരലില്‍ നിന്നും വിറ പെറുത്തുകയറി. അവന്‍ കാറ്റുപിടിച്ച മുളന്തണ്ടു പോലെ ഉലയാന്‍ തുടങ്ങി.അപ്പോഴാണ്‌ പിറകില്‍ നിന്നും മകളുടെ പതിഞ്ഞ ശബ്ദത്തിലുള്ള ശബ്ദം കേട്ടത്‌.
` എന്തിനാണിപ്പോള്‍ കത്തി മൂര്‍ച്ചയാക്കുന്നത്‌?`
` കത്തിമൂര്‍ച്ചയാക്കാന്‍ ആരെങ്കിലും നേരവും കാലവും നോക്കുമോ...ഒരു കത്തി കിട്ടി. അത്‌ മൂര്‍ച്ചയാക്കുന്നു. അത്രതന്നെ..`
ഭുമിയിലേക്ക്‌ തലകുനിച്ചാണ്‌ ഗാവീസ്‌ അത്രയും പറഞ്ഞത്‌. എന്തൊക്കെയോ തെറ്റുകള്‍ കാല്‍വിരലുകള്‍ക്കിടയിലൂടെ വൃത്തിക്കെട്ട ഭൂമിയില്‍ നിന്നും അരിച്ചു കയറുന്നുണ്ടെന്ന്‌ തോന്നി. അടുത്ത നിമിഷത്തില്‍ അതെല്ലാം തോന്നലാണെന്നും മനസ്സു പറഞ്ഞു.` ഒന്നുമറിയാത്ത മരപ്പൊട്ടനായി അഭിനയിക്കരുതെന്റെ പിതാവേ. മറ്റുള്ളോരുടെ മനസ്സില്‍ സ്‌നേഹവും സമാധാനവും വിതക്കണമെന്ന്‌ പറയുന്ന പിതാവാണിപ്പോള്‍ മറ്റുള്ളവരുടെ വീട്ടിനുള്ളിലേക്ക്‌ മൂര്‍ച്ചയുടെ തിളക്കം....
`ബാക്കി പറയാനാകാതെ മകള്‍ക്ക്‌ ശ്വാസം മുട്ടി.
` ആയുധമുണ്ടെങ്കിലേ ഇക്കാലത്ത്‌ ജീവിക്കാനാകൂ കുട്ടീ..`
ഗാവീസിന്റെയും മകളുടെയും വേവലാതിയുടെയും വീര്‍പ്പുമുട്ടലിന്റെയും വേദനയുടെയും ഇടയിലേക്ക്‌ ചെറുപ്പക്കാരന്‍ കയറി വന്നത്‌ ഗാവീസിന്‌ ഇഷ്ടമായില്ല. ` ആയുധം`ചെറുപ്പക്കാരന്‍ പറഞ്ഞ ആയുധമെന്ന വാക്ക്‌ ഒരുപാടു തവണ പിറുപിറുക്കലായി ഗാവീസ്‌ പറഞ്ഞു കൊണ്ടേയിരുന്നു. ഗാവീസിന്‌ സ്വസ്ഥത കെട്ടു.` കത്തി എപ്പോഴാണ്‌ സുഹൃത്തേ ആയുധമായത്‌?` സങ്കടത്തോടെ ചെറുപ്പക്കാരനോട്‌ അയാള്‍ ചോദിച്ചു.` എത്രയ്‌ാ പൈസ`` എന്തെങ്കിലും തന്നാമതി`മുറിയില്‍ നിന്നും വെള്ളിക്കാശ്‌ എടുക്കുന്ന നേരത്ത്‌ മകള്‍ പിറകില്‍ നിന്നുംു മുറുമുറുത്തു.` ഒറ്റുകാരന്റെ വെള്ളിക്കാശ്‌`` കത്തി മൂര്‍ച്ചയാക്കുന്നതിനാ മോളേ ഇത്ര വേവലാതിപ്പെടുന്നത്‌`?` കത്തി ആയുധമാണെന്ന്‌ മൂര്‍ച്ചയാക്കുന്നയാള്‍ പറഞ്ഞത്‌ നിങ്ങള്‍ കേട്ടതല്ലേ?`അവളാണ്‌ ഉത്തരം പറഞ്ഞത്‌.` നമുക്ക്‌ എന്തു സാധനം വേണമെങ്കിലും ആയുധമാക്കിയെടുക്കാം. മനസ്സാണ്‌ അത്‌ തീരുമാനിക്കേണ്ടത്‌. കത്തിയെക്കൊണ്ട്‌ ഉള്ളിയും മീനും പച്ചക്കറിയും മുറിക്കാം. വേണമെങ്കില്‍ മുമ്പിലിരിക്കുന്ന മോളെയും മുറിക്കാം.`അവളും മകളും പേടിച്ച കണ്ണുകളോടെ ഗാവീസിനെ നോക്കി. സാരിത്തലപ്പ്‌ വായില്‍ തിരുകി കയറ്റിവെച്ച ശേഷം അവള്‍ പൊട്ടിക്കരയുവാന്‍ തുടങ്ങി. മുഖം ചുവന്നിട്ടുണ്ട്‌.ഗാവീസിന്‌ സങ്കടമായി. ഒരു തമാശ പറഞ്ഞതാണ്‌. വാക്കുകളും അര്‍ഥങ്ങളും അനുയോജ്യമായിടത്ത്‌ തമാശ പറയണം. ചില സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ നമ്മുടെ പിടിയില്‍ നിന്നും വഴുതിമാറും. നമ്മളറിയാതെ.. അങ്ങനെയാണ്‌ സംഭവിച്ചത്‌. പക്ഷേ പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ...പറഞ്ഞവാക്ക്‌ തിരിച്ചെടുക്കാനാവാത്ത കടമാണ്‌.അവളും മകളും ഇരുട്ടിലേക്ക്‌ കയറിപ്പോകുന്നത്‌ നിശബ്ദമാക്കപ്പെട്ട നോക്കുകുത്തിയെപ്പോലെ ഗാവീസ്‌ നോക്കി നിന്നു.
ചെറുപ്പക്കാരന്റെ തൊണ്ടയനക്കം കേട്ടപ്പോഴാണ്‌ ഗാവീസ്‌ ഉണര്‍ന്നത്‌.` ഒരു കാര്യം പറയാനുണ്ടായിരുന്നു`ഗാവീസിന്റെ തോളില്‍കൈ വെച്ച്‌ ചെറുപ്പക്കാരന്‍ മാവിന്‍ചുവട്ടിലേക്ക്‌ നടന്നു. നിങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ സമയമില്ലെന്നും ഒറ്റുകാരന്റെ വെള്ളിക്കാശെടുത്ത്‌ നിങ്ങള്‍ക്ക്‌ പുരയുടെ പടിയിറങ്ങാമെന്നൊക്കെ ഗാവീസിന്‌ പറയണമെന്നുണ്ട്‌. കഴിയുന്നില്ല.വിധേയന്റെ വിധേയത്വം പോലെ ചെറുപ്പക്കാരന്റെ ശരീരത്തോടു ചേര്‍ന്ന്‌ ഗാവീസ്‌ നടന്നു. നില്‍ക്കുന്നയിടം വെളിച്ചമാണെങ്കിലും ഇരുട്ടിലാണ്‌ നില്‍ക്കുന്നതെന്ന്‌ ഓര്‍മ വേണം. ശരീരത്തിലാകമാനം ചെവികള്‍ തുന്നിപ്പിടിപ്പിക്കണം. മുന്നിലും പിന്നിലും കണ്ണുകള്‍ തുറന്നു വെയ്‌ക്കണം. കാലം നമ്മുടേതല്ല.ബാക്കി മുഴുമിപ്പിക്കാതെ ഗാവീസിന്റെ കണ്ണുകളിലേക്ക്‌ ചെറുപ്പക്കാരന്‍ കുറേ സമയം നോക്കിനിന്നു.കാലം നമ്മുടേതല്ലെങ്കില്‍ നമ്മുടേതാക്കണം. അതിനു വേണ്ടിത്തന്നെയാണ്‌...ഗാവീസിന്റെ ചുമലില്‍ ചെറുപ്പക്കാരന്‍ ഒന്നു തട്ടിയുണര്‍ത്തി.` നിങ്ങള്‌ അപ്പുറത്തെ പോളാരീസിന്റെ വീട്ടില്‌ പോകണം. അവിടെയുമുണ്ട്‌ പഴയനീളന്‍ കത്തി. ഞങ്ങളൊക്കെ അത്യാവശ്യത്തിന്‌ അവിടെ നിന്നാ കത്തിവാങ്ങുന്നത്‌. നിങ്ങള്‌ ആ കത്തിയും മൂര്‍ച്ചയാക്കിക്കൊടുക്കണം.`` ഇല്ല`ഇടിയുടെ മുഴക്കത്തോടെയാണ്‌ ചെറുപ്പക്കാരന്‍ പറഞ്ഞത്‌. ഈഭാഗത്ത്‌ നിങ്ങള്‍ക്ക്‌ മാത്രമേ ആയുധത്തിന്റെ ആവശ്യമുള്ളൂ. കത്തി ആയുധമാക്കുന്നവരുടെ അടുക്കളയിലാണെന്റെ പണി. ഇന്നാട്ടിലെ ദൗത്യം കഴിഞ്ഞു. ഇനി അടുത്ത ഊര്‌. അവിടെയും ഒരാളെക്കണ്ടെത്തി കത്തി ആയുധമാക്കിക്കൊടുക്കണം. അങ്ങനെ ഓരോ ഗ്രാമത്തിലും കയറിയിറങ്ങി ആയുധം വീണ്ടെടുത്ത്‌ ആയുധമെഴുത്തുകാരനാക്കണം. നിങ്ങള്‍ക്കിപ്പോള്‍ ഞാന്‍ പറയുന്നത്‌ മനസ്സിലായെന്ന്‌ വരില്ല. ഒരിക്കല്‍ ചുറ്റുപാടുകള്‍ വേട്ടയാടുമ്പോള്‍ ജീവനും പൊത്തിപ്പിടിച്ച്‌ നിലവിളിയോടെ പരക്കം പായുമ്പോള്‍ ഒരേ ഒരു നിമിഷം നിങ്ങളെന്റെ വാക്കുകള്‍ ഓര്‍ക്കും. ഉറപ്പ്‌. ചെറുപ്പക്കാരന്‍ ഭാണ്ഡക്കെട്ടുകള്‍ ചുമലിലേറ്റിക്കഴിഞ്ഞു. മറ്റേ തോളില്‍ ഒറ്റക്കാല്‍ സൈക്കിള്‍ കയറ്റിവെച്ച്‌ മൂരി നിവര്‍ന്ന്‌ പടിയിറങ്ങി പോകുന്നതും നോക്കി ഗാവീസ്‌ മുറ്റത്ത്‌ നിന്നു.അപ്പോഴും അപ്പുറത്തെ മച്ചകത്തില്‍ നിന്നും ആമത്തലയോടെ പോരാളീസും മക്കളും കെട്ടിയോളും ഗാവീസിന്റെ വീട്ടുമുറ്റത്തേക്ക്‌ എത്തിനോക്കുന്നുണ്ടായിരുന്നു.

Monday, November 23, 2009

ഇരുട്ട് പരക്കുന്ന വെയില്‍


തട്ടുകടക്കാരാ....

മാലാഖയുടെ വിളിയൊച്ചയോടെ കുട്ടയുടെ മുകളില്‍ ഇരിക്കുന്ന മുട്ട തട്ടുകടക്കാരനെ വിളിച്ചു. "ഭൂമിയുടെ നിറം കണ്ട്‌ പച്ചപ്പിന്റെ ഉടല്‍ തൊട്ടറിഞ്ഞ്‌ ആകാശത്തിന്റെ ചിത്രം വരയല്‍ കണ്ട്‌ മഴയുടെ കുളിര്‍മയും പുഴയുടെ സംഗീതവും കടലിന്റെ മുരളിച്ചയും അറിയുന്ന ഭൂമിയെക്കുറിച്ച്‌ ഞാനും സ്വപ്‌നം കണ്ടിരുന്നു."
പക്ഷേ,ബാക്കി പറയാനാകാതെ മുട്ടക്ക്‌ ശ്വാസം മുട്ടി. കുറച്ചു സമയം കഴിഞ്ഞ്‌ വാക്കുകള്‍ വീണ്ടെടുത്ത്‌ മുട്ട തുടര്‍ന്നു...." ചങ്ങാതീ" തട്ടുകടക്കാരനെ നീട്ടിവിളിച്ചു" ഏതു ദശാസന്ധിയില്‍ വച്ചാണ്‌ മുട്ടയും മനുഷ്യനും തമ്മില്‍ പരിചയപ്പെട്ടതെന്നറിഞ്ഞുകൂടാ. പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ കാക്കയെപ്പോലെ പെറ്റുപെരുകി ജീവിക്കാമായിരുന്നു.ങ്‌ഹേ, ഇനി പറഞ്ഞിട്ടു കാര്യമില്ല.മുട്ട ഉറക്കെ കരഞ്ഞു.എന്തെങ്കിലും നല്ല വാക്കുകള്‍ പറഞ്ഞ്‌ മുട്ടയെ ആശ്വസിപ്പിക്കണമെന്ന്‌ തട്ടുകടക്കാരന്‌ തോന്നി.' ഓരോ ജീവിതത്തിനും ഓരോ നിയോഗമുണ്ട്‌ ചങ്ങാതീ. അണ്ണാന്റെ ശരീരത്തില്‍ വരച്ച വരപോലെ മായ്‌ക്കാന്‍ പറ്റാത്ത തലവരയാണത്‌."തട്ടുകടക്കാരന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ദേഷ്യത്തോടെ മുട്ട മുരണ്ടു. മുട്ടയുടെ കണ്ണുകള്‍ തീ്‌ക്കട്ടയായി. 'മനുഷ്യന്മാര്‍ കണ്ടുപിടിച്ച സമവാക്യമല്ലാതെ എന്താണ്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌. പുഴുങ്ങിയും കറിവെച്ചും പൊരിച്ചും ഭ്രൂണത്തെ ഇല്ലാതാക്കിയിട്ട്‌ നിങ്ങള്‍ക്കെന്താണ്‌ കിട്ടുന്നത്‌? ഭൂമിയിലാണെങ്കില്‍ തളിര്‍ക്കുന്നതും കിളിര്‍ക്കുന്നതുമായ ഇഷ്ടം പോലെ വിഭവങ്ങളുണ്ടല്ലോ, എ്‌ന്നിട്ടും....കുറച്ചു സമയം ഇരുവരും ഒന്നും സംസാരിച്ചില്ലതോടിന്റെ ഉള്ളിലേക്ക്‌ മുട്ടയുടെ ചുണ്ടുകള്‍ ഉള്‍വലിഞ്ഞു. മുട്ട സമാധിയായി.തട്ടുകടക്കാരന്‍ പുറത്തേക്ക്‌ നോക്കി. വെയില്‍ ചായുവാന്‍ തുടങ്ങിയിരിക്കുന്നു. ബേക്കറിയില്‍ നിന്നും വാങ്ങിയ റൊട്ടിക്കഷ്‌ണങ്ങള്‍ അലമാരിയില്‍ അടുക്കിവെച്ചു. അതിനു ശേഷം ഓംലെറ്റിനു വേണ്ടി ഉള്ളിമുറിച്ചു അപ്പോഴാണ്‌.തട്ടുകടക്കാരന്റെ കണ്ണുകളിലേക്ക്‌ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്ന്‌ ഒരു ബുള്‍സൈ എന്നു പറഞ്ഞത്‌. ആദ്യകച്ചവടത്തിന്റെ പ്രാര്‍ഥനയോടെ കച്ചവടക്കാരന്‍ സ്‌റ്റൗവിന്റെ തിരിനീട്ടി തീ കൊളുത്തി. ചീനച്ചട്ടിയുടെ അകം തുടച്ചു. തീച്ചൂടിന്റെ മുകളില്‍ ചീനച്ചട്ടി വെച്ചു. മുട്ടക്കൂട്ടയില്‍ ഒന്നും ഒരു മുട്ടയെടുത്ത്‌ കൈവെള്ളയിലെ ആയുര്‍രേഖകളിലൂടെ ഉരുട്ടിക്കളിച്ച ശേഷം സ്‌റ്റീല്‍സ്‌പൂണനെടുത്ത്‌ ആകാശത്തിലേക്ക്‌ ഉയര്‍ത്തിത്താഴ്‌ത്തി. പതക്കുന്ന ചീനച്ചട്ടിയിലേക്ക്‌ തോട്‌ വിടര്‍ത്തി മുട്ട ഒഴിച്ചപ്പോള്‍ നിലവിളിക്കുന്ന ഒച്ച തട്ടുകടക്കാരന്‍ കേട്ടു.
അപ്പോള്‍ മുട്ട പറഞ്ഞ കാര്യം തട്ടുകടക്കാരന്‍ ഓര്‍മിച്ചു.മനസ്സില്‍ കനലെരിഞ്ഞു. തട്ടുകടക്കാരന്‌ പെട്ടെന്ന്‌ തളര്‍ച്ച തോന്നി. പിന്നീടയാള്‍ താന്‍ പാപി പാപി എന്ന്‌ പറഞ്ഞ്‌ നിലത്തിരുന്ന്‌ മണ്ണു വാരി തലയിടാന്‍ തുടങ്ങി.ബുള്‍സൈ കാത്തിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി തട്ടുകടക്കാരന്‍ ഉറക്കെ ചിരിച്ചു.' എന്റെ ചങ്ങാതീ'ചെറുപ്പക്കാരന്റെ ചുമല്‍തൊട്ട്‌ അയാള്‍ പറഞ്ഞു:"നിങ്ങള്‍ തിന്നുവാന്‍ കാത്തിരിക്കുന്നത്‌ പിറക്കാതെപോയ കുഞ്ഞിന്റെ സ്വപ്‌നത്തെയാണ്‌. ആ മുട്ടയില്‍ കുഞ്ഞുണ്ടായിരുന്നു. കുഞ്ഞിന്‌ ഒരു സ്വപ്‌നമുണ്ടായിരുന്നു. ഭൂമിയുടെ നിറത്തെക്കുറിച്ച്‌ പറഞ്ഞ്‌ അവരന്യോന്യം തര്‍ക്കിച്ചിരുന്നു."ചെറുപ്പക്കാരന്റെ കണ്ണുകളിലേക്ക്‌ നോക്കി തട്ടുകടക്കാരന്‍ ചോദിച്ചു:" നമ്മുടെയൊക്കെ കുഞ്ഞിനെ ഇങ്ങനെ വറുത്ത്‌ തിന്നാന്‍ കഴിയുമോ?തട്ടുകടക്കാരന്റെ രൂപമാറ്റം കണ്ടപ്പോള്‍ ചെറുപ്പക്കാരന്‍ പേടിച്ചു. അയാള്‍ ഓടാന്‍ തുടങ്ങി. ഇതു കണ്ടപ്പോള്‍ തട്ടുകടക്കാരന്‍ ചിരിക്കാന്‍ തുടങ്ങി." ആ തീയൊന്നു കെടു്‌ത്തൂ. കുഞ്ഞ്‌ നിലവിളിക്കുന്നത്‌ നിങ്ങള്‍ കേള്‍ക്കുന്നില്ലേ?"മുട്ട അങ്ങനെ പറഞ്ഞപ്പോള്‍ ചീനച്ചട്ടിയുടെ അരികിലേക്ക്‌ തട്ടുകടക്കാരന്‍ ചെവി നീട്ടിവെച്ചു. കേള്‍ക്കുന്നുണ്ട്‌്‌. ഏങ്ങിയേങ്ങിയുള്ള ഒരു കരച്ചില്‍...തട്ടുകടക്കാരന്‍ വേഗത്തില്‍ തീകെടുത്തി. ചീനച്ചട്ടിയില്‍ പറ്റിപ്പിടിച്ച കുഞ്ഞിന്റെ മജ്ജയും മാംസവും മനസ്സും തലച്ചോറുമൊക്കെ ചുരണ്ടിയെടുത്ത്‌ മണ്‍പാത്രത്തിലാ്‌ക്കി. ആ മണ്‍പാത്രം ഉള്ളംകൈയ്യില്‍ ഭദ്രമാക്കിപ്പിടിച്ച്‌ നനഞ്ഞ മണ്ണിനടുത്തേക്ക്‌ മെല്ലെ നടന്നു. അയാള്‍ മണ്ണില്‍ കുഴി കുഴിച്ചു. അതില്‍ താന്‍ അടക്കിപ്പിടിച്ചത്‌ വളരെ ശ്രദ്ധയോടെ, ഒരു പ്രാര്‍ഥനപോലെ കുഴിയിലേക്ക്‌ ഇറക്കിവെച്ചു. ശേഷം അതിനു മുകളില്‍ മണ്ണുവിരിച്ച്‌ കൊച്ചു കല്ലുകള്‍ നിരത്തിവെച്ചു. പച്ചിലക്കമ്പ്‌ നട്ടു. ഒരു കുടംവെള്ളമൊഴിച്ചു.അപ്പോഴേക്കും തട്ടുകടക്കാരന്‍ തളര്‍ന്നിരുന്നു.തട്ടുകടയുടെ ഇരുഭാഗങ്ങളിലേക്കും കൈകള്‍ നിവര്‍ത്തിവെച്ച്‌ അയാള്‍ കിതച്ചു.അപ്പോള്‍ അയാളുടെ കൈകാളുകള്‍ തടിയന്‍ കൊമ്പുകളായി. കാല്‍വിരലുകള്‍ വേരുകളെന്നവണ്ണം ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങി. തലയിലാകമാനം ആല്‍മരത്തിന്റെ ഇലകള്‍ മുളച്ചു.തട്ടുകടക്കാരന്റെ രൂപം കണ്ടപ്പോള്‍ മുട്ടയ്‌ക്ക്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.മുട്ട ഉറക്കെ ചിരിച്ചുആല്‍മരവും....