Monday, November 23, 2009

ഇരുട്ട് പരക്കുന്ന വെയില്‍


തട്ടുകടക്കാരാ....

മാലാഖയുടെ വിളിയൊച്ചയോടെ കുട്ടയുടെ മുകളില്‍ ഇരിക്കുന്ന മുട്ട തട്ടുകടക്കാരനെ വിളിച്ചു. "ഭൂമിയുടെ നിറം കണ്ട്‌ പച്ചപ്പിന്റെ ഉടല്‍ തൊട്ടറിഞ്ഞ്‌ ആകാശത്തിന്റെ ചിത്രം വരയല്‍ കണ്ട്‌ മഴയുടെ കുളിര്‍മയും പുഴയുടെ സംഗീതവും കടലിന്റെ മുരളിച്ചയും അറിയുന്ന ഭൂമിയെക്കുറിച്ച്‌ ഞാനും സ്വപ്‌നം കണ്ടിരുന്നു."
പക്ഷേ,ബാക്കി പറയാനാകാതെ മുട്ടക്ക്‌ ശ്വാസം മുട്ടി. കുറച്ചു സമയം കഴിഞ്ഞ്‌ വാക്കുകള്‍ വീണ്ടെടുത്ത്‌ മുട്ട തുടര്‍ന്നു...." ചങ്ങാതീ" തട്ടുകടക്കാരനെ നീട്ടിവിളിച്ചു" ഏതു ദശാസന്ധിയില്‍ വച്ചാണ്‌ മുട്ടയും മനുഷ്യനും തമ്മില്‍ പരിചയപ്പെട്ടതെന്നറിഞ്ഞുകൂടാ. പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ കാക്കയെപ്പോലെ പെറ്റുപെരുകി ജീവിക്കാമായിരുന്നു.ങ്‌ഹേ, ഇനി പറഞ്ഞിട്ടു കാര്യമില്ല.മുട്ട ഉറക്കെ കരഞ്ഞു.എന്തെങ്കിലും നല്ല വാക്കുകള്‍ പറഞ്ഞ്‌ മുട്ടയെ ആശ്വസിപ്പിക്കണമെന്ന്‌ തട്ടുകടക്കാരന്‌ തോന്നി.' ഓരോ ജീവിതത്തിനും ഓരോ നിയോഗമുണ്ട്‌ ചങ്ങാതീ. അണ്ണാന്റെ ശരീരത്തില്‍ വരച്ച വരപോലെ മായ്‌ക്കാന്‍ പറ്റാത്ത തലവരയാണത്‌."തട്ടുകടക്കാരന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ദേഷ്യത്തോടെ മുട്ട മുരണ്ടു. മുട്ടയുടെ കണ്ണുകള്‍ തീ്‌ക്കട്ടയായി. 'മനുഷ്യന്മാര്‍ കണ്ടുപിടിച്ച സമവാക്യമല്ലാതെ എന്താണ്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌. പുഴുങ്ങിയും കറിവെച്ചും പൊരിച്ചും ഭ്രൂണത്തെ ഇല്ലാതാക്കിയിട്ട്‌ നിങ്ങള്‍ക്കെന്താണ്‌ കിട്ടുന്നത്‌? ഭൂമിയിലാണെങ്കില്‍ തളിര്‍ക്കുന്നതും കിളിര്‍ക്കുന്നതുമായ ഇഷ്ടം പോലെ വിഭവങ്ങളുണ്ടല്ലോ, എ്‌ന്നിട്ടും....കുറച്ചു സമയം ഇരുവരും ഒന്നും സംസാരിച്ചില്ലതോടിന്റെ ഉള്ളിലേക്ക്‌ മുട്ടയുടെ ചുണ്ടുകള്‍ ഉള്‍വലിഞ്ഞു. മുട്ട സമാധിയായി.തട്ടുകടക്കാരന്‍ പുറത്തേക്ക്‌ നോക്കി. വെയില്‍ ചായുവാന്‍ തുടങ്ങിയിരിക്കുന്നു. ബേക്കറിയില്‍ നിന്നും വാങ്ങിയ റൊട്ടിക്കഷ്‌ണങ്ങള്‍ അലമാരിയില്‍ അടുക്കിവെച്ചു. അതിനു ശേഷം ഓംലെറ്റിനു വേണ്ടി ഉള്ളിമുറിച്ചു അപ്പോഴാണ്‌.തട്ടുകടക്കാരന്റെ കണ്ണുകളിലേക്ക്‌ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്ന്‌ ഒരു ബുള്‍സൈ എന്നു പറഞ്ഞത്‌. ആദ്യകച്ചവടത്തിന്റെ പ്രാര്‍ഥനയോടെ കച്ചവടക്കാരന്‍ സ്‌റ്റൗവിന്റെ തിരിനീട്ടി തീ കൊളുത്തി. ചീനച്ചട്ടിയുടെ അകം തുടച്ചു. തീച്ചൂടിന്റെ മുകളില്‍ ചീനച്ചട്ടി വെച്ചു. മുട്ടക്കൂട്ടയില്‍ ഒന്നും ഒരു മുട്ടയെടുത്ത്‌ കൈവെള്ളയിലെ ആയുര്‍രേഖകളിലൂടെ ഉരുട്ടിക്കളിച്ച ശേഷം സ്‌റ്റീല്‍സ്‌പൂണനെടുത്ത്‌ ആകാശത്തിലേക്ക്‌ ഉയര്‍ത്തിത്താഴ്‌ത്തി. പതക്കുന്ന ചീനച്ചട്ടിയിലേക്ക്‌ തോട്‌ വിടര്‍ത്തി മുട്ട ഒഴിച്ചപ്പോള്‍ നിലവിളിക്കുന്ന ഒച്ച തട്ടുകടക്കാരന്‍ കേട്ടു.
അപ്പോള്‍ മുട്ട പറഞ്ഞ കാര്യം തട്ടുകടക്കാരന്‍ ഓര്‍മിച്ചു.മനസ്സില്‍ കനലെരിഞ്ഞു. തട്ടുകടക്കാരന്‌ പെട്ടെന്ന്‌ തളര്‍ച്ച തോന്നി. പിന്നീടയാള്‍ താന്‍ പാപി പാപി എന്ന്‌ പറഞ്ഞ്‌ നിലത്തിരുന്ന്‌ മണ്ണു വാരി തലയിടാന്‍ തുടങ്ങി.ബുള്‍സൈ കാത്തിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി തട്ടുകടക്കാരന്‍ ഉറക്കെ ചിരിച്ചു.' എന്റെ ചങ്ങാതീ'ചെറുപ്പക്കാരന്റെ ചുമല്‍തൊട്ട്‌ അയാള്‍ പറഞ്ഞു:"നിങ്ങള്‍ തിന്നുവാന്‍ കാത്തിരിക്കുന്നത്‌ പിറക്കാതെപോയ കുഞ്ഞിന്റെ സ്വപ്‌നത്തെയാണ്‌. ആ മുട്ടയില്‍ കുഞ്ഞുണ്ടായിരുന്നു. കുഞ്ഞിന്‌ ഒരു സ്വപ്‌നമുണ്ടായിരുന്നു. ഭൂമിയുടെ നിറത്തെക്കുറിച്ച്‌ പറഞ്ഞ്‌ അവരന്യോന്യം തര്‍ക്കിച്ചിരുന്നു."ചെറുപ്പക്കാരന്റെ കണ്ണുകളിലേക്ക്‌ നോക്കി തട്ടുകടക്കാരന്‍ ചോദിച്ചു:" നമ്മുടെയൊക്കെ കുഞ്ഞിനെ ഇങ്ങനെ വറുത്ത്‌ തിന്നാന്‍ കഴിയുമോ?തട്ടുകടക്കാരന്റെ രൂപമാറ്റം കണ്ടപ്പോള്‍ ചെറുപ്പക്കാരന്‍ പേടിച്ചു. അയാള്‍ ഓടാന്‍ തുടങ്ങി. ഇതു കണ്ടപ്പോള്‍ തട്ടുകടക്കാരന്‍ ചിരിക്കാന്‍ തുടങ്ങി." ആ തീയൊന്നു കെടു്‌ത്തൂ. കുഞ്ഞ്‌ നിലവിളിക്കുന്നത്‌ നിങ്ങള്‍ കേള്‍ക്കുന്നില്ലേ?"മുട്ട അങ്ങനെ പറഞ്ഞപ്പോള്‍ ചീനച്ചട്ടിയുടെ അരികിലേക്ക്‌ തട്ടുകടക്കാരന്‍ ചെവി നീട്ടിവെച്ചു. കേള്‍ക്കുന്നുണ്ട്‌്‌. ഏങ്ങിയേങ്ങിയുള്ള ഒരു കരച്ചില്‍...തട്ടുകടക്കാരന്‍ വേഗത്തില്‍ തീകെടുത്തി. ചീനച്ചട്ടിയില്‍ പറ്റിപ്പിടിച്ച കുഞ്ഞിന്റെ മജ്ജയും മാംസവും മനസ്സും തലച്ചോറുമൊക്കെ ചുരണ്ടിയെടുത്ത്‌ മണ്‍പാത്രത്തിലാ്‌ക്കി. ആ മണ്‍പാത്രം ഉള്ളംകൈയ്യില്‍ ഭദ്രമാക്കിപ്പിടിച്ച്‌ നനഞ്ഞ മണ്ണിനടുത്തേക്ക്‌ മെല്ലെ നടന്നു. അയാള്‍ മണ്ണില്‍ കുഴി കുഴിച്ചു. അതില്‍ താന്‍ അടക്കിപ്പിടിച്ചത്‌ വളരെ ശ്രദ്ധയോടെ, ഒരു പ്രാര്‍ഥനപോലെ കുഴിയിലേക്ക്‌ ഇറക്കിവെച്ചു. ശേഷം അതിനു മുകളില്‍ മണ്ണുവിരിച്ച്‌ കൊച്ചു കല്ലുകള്‍ നിരത്തിവെച്ചു. പച്ചിലക്കമ്പ്‌ നട്ടു. ഒരു കുടംവെള്ളമൊഴിച്ചു.അപ്പോഴേക്കും തട്ടുകടക്കാരന്‍ തളര്‍ന്നിരുന്നു.തട്ടുകടയുടെ ഇരുഭാഗങ്ങളിലേക്കും കൈകള്‍ നിവര്‍ത്തിവെച്ച്‌ അയാള്‍ കിതച്ചു.അപ്പോള്‍ അയാളുടെ കൈകാളുകള്‍ തടിയന്‍ കൊമ്പുകളായി. കാല്‍വിരലുകള്‍ വേരുകളെന്നവണ്ണം ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങി. തലയിലാകമാനം ആല്‍മരത്തിന്റെ ഇലകള്‍ മുളച്ചു.തട്ടുകടക്കാരന്റെ രൂപം കണ്ടപ്പോള്‍ മുട്ടയ്‌ക്ക്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.മുട്ട ഉറക്കെ ചിരിച്ചുആല്‍മരവും....