Monday, April 1, 2013

കത്തുകള്‍ വരാത്ത കാലം








രോ കത്തും നമ്മോട് പറയുന്നത് ആരൊക്കയോ നമ്മെ ഓര്‍മ്മിക്കുന്നുവെന്നതാണ്. കത്ത് ഒരു നെഞ്ചിടിപ്പാകുന്നു. പൊളിക്കാത്ത ഓരോ കത്തും എവിടെയൊക്കെയോ ഉള്ള മേല്‍വിലാസക്കാരനെ കാത്തിരിക്കുന്നു. നെഞ്ചിടിപ്പോടെ സാവധാനത്തില്‍ തുറക്കുന്ന കത്തിനകത്ത് നമ്മുടെ കണ്ണുകള്‍ അരിച്ചുനീങ്ങുമ്പോള്‍ കിട്ടുന്നത് ആരുടെയൊക്കെയോ മുറിച്ചുമാറ്റപ്പെട്ട ജീവിതത്തിന്റെ കഥയായിരിക്കും.കത്തിനകത്ത് ചിലപ്പോള്‍ സങ്കടത്തിന്റെയും പ്രണയത്തിന്റെയും വിശപ്പിന്റെയും ദയയുടെയും ആവശ്യത്തിന്റെയും നിലവിളികളായിരിക്കാം.പണ്ട്, പണ്ട് മലബാറിനെ മുലൈബാറെന്നും മെലിബാര്‍ എന്നുമൊക്കെ അറേബ്യയില്‍ നിന്നും പേര്‍സ്യയില്‍ നിന്നും വന്നവര്‍ വിളിച്ചിരുന്നു. അക്കാലത്ത് ഇബ്‌നു ബത്തൂത്തയെന്ന മൊറോക്കോ ക്കാരനായ സഞ്ചാരി ലോകത്തിന്റെ സ്പന്ദങ്ങളറിയുവാന്‍ ചരിത്രത്തിലൂടെ സഞ്ചരിച്ചിരുന്നു. അദ്ദേഹം ഇന്ത്യയുടെ തപാല്‍ വ്യവസ്ഥയെക്കുറിച്ച് പറയുന്നത് കേള്‍ക്കാം.
(1333 കാലം) ഇന്ത്യയില്‍ രണ്ടു തരത്തിലുള്ള തപാല്‍ വ്യവസ്ഥകളാണ് നിലവിലുണ്ടായിരുന്നത്. ഒന്ന്: കുതിരവഴിക്കുള്ള തപാല്‍. ഇതിന് 'ഉലാഖ്' എന്നു പറയും. സുല്‍ത്താന്റെ കീഴിലുള്ള പ്രത്യേക കുതിരകളുടെ പുറത്തായിരിക്കും ഈ തപാല്‍ കൊണ്ടുപോവുക. നാലുമൈല്‍ ദൂരമേ ഓരോ കുതിരയ്ക്കും ഓടേണ്ടതുള്ളൂ. മറ്റൊന്ന് കാല്‍നടയായി കൊണ്ടുപോകുന്ന തപാലാണ്. ഓരോ നാഴികക്കുള്ളിലും മൂന്നു സ്ഥലത്തായി ഓരോ ചൗക്കികള്‍ ഉണ്ടായിരിക്കും. ചെറിയ ഓരോ ഗോപുരവും. ഇതിന് 'ദവാ' എന്ന് പയും. ദവാ എന്ന വാക്കിനര്‍ത്ഥം 1/3 എന്നാണ്. ഓരോ ചൗക്കിയും ഓരോ ഗ്രാമത്തിലായിരിക്കും. ഈ ഗോപുരങ്ങളില്‍ അരയും തലയും മുറുക്കി ഓടാന്‍ തയ്യാറെടുത്ത് ഓരോരുത്തരുമുണ്ടാകും.
ഓട്ട്കകാരന്റെ കയ്യില്‍ ഒരഗ്രം മുനവാര്‍ത്തു കെട്ടി ശംഖുമുദ്ര പതിപ്പിച്ച ശൂലാകൃതിയിലുള്ള കുന്തവും (36 ഇഞ്ച് നീളം) അതിന്റെ തലയ്ക്കല്‍ ചെമ്പിന്റെ കിങ്ങിണിയുമുണ്ടാകും. ഒരു കയ്യില്‍ കത്തും മറുകയ്യില്‍ കുന്തവും കിലുക്കി അതിവേഗത്തിലോടും. ഈ തപാല്‍ക്കാരന്‍ അടുത്ത ഗോപുരത്തിലെത്തുന്ന മാത്രയില്‍ ഇയാളില്‍ നിന്നും കത്തുകള്‍ വാങ്ങി മറ്റൊരു തപാല്‍ക്കാരന്‍ അതിശീഘ്രം ഓടുകയായി.
ഒരാള്‍ കൊണ്ടുപോകുന്ന സാധനം ഒരു നിശ്ചിത ദൂരം എത്തിച്ച ശേഷം മറ്റാളുകള്‍ അത് ഏറ്റുവാങ്ങി കച്ചേരിയില്‍ ഏല്‍പ്പിക്കുന്ന ളെ അഞ്ചല്‍ക്കാരന്‍ എന്നുമായിരുന്നു പേര് വിളിച്ചത്.
അക്കാലത്ത് സര്‍ക്കാര്‍ വക കത്തുകള്‍ കൊണ്ടുപോകുന്നതിനും, കൊട്ടാരം വക കോപ്പുകളും ശ്രീപത്മനാഭക്ഷേത്രം വക പൂക്കള്‍ കൊണ്ടുവരുന്നതിനും മാത്രം ദിവാന്റെ മേല്‍നോട്ടത്തില്‍ ഹജൂര്‍ കച്ചേരിയിലെ ഒരു വകുപ്പായിട്ടാണ് ഇത പ്രവര്‍ത്തിച്ചിരുന്നത്. അഞ്ചല്‍ക്കാരന്‍ എട്ട് മൈല്‍ ഓടണമായിരുന്നു. കള്ളന്മാരെയും ശത്രുക്കളെയും കൊലപ്പെടുത്താനാണ് ശൂലാകൃതിയിലുള്ള കുന്തം ഉപയോഗിച്ചിരുന്നത്. ഓട്ടക്കാരന്റെ നേരെ ആരും ചെന്നുകൂട. അകന്നേ ആളുകള്‍ സഞ്ചരിക്കാറുള്ളൂ. നടുറോഡില്‍ കൂടി ഏടണമെന്നാണ് ചട്ടം.
1849-ല്‍ ഉത്രം തിരുനാള്‍മഹാരാജാവിന്റെ കാലത്ത് കുടിയാനവര്‍ സര്‍ക്കാരിലേക്കയക്കുന്ന ഹരജികളും സര്‍ക്കാര്‍ ജീവനക്കാരുടെ കത്തുകളും കൂലി കൂടാതെ അഞ്ചല്‍ വ#ി അയക്കാന്‍ അനുവദിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാമെന്നായപ്പോള്‍ അഞ്ചല്‍ക്കാരന്‍ എന്ന പേര് 'അഞ്ചല്‍പിള്ള' എന്ന് മാറ്റി. ആദ്യത്തെ അഞ്ചലാപ്പീസ് 1857-ല്‍ തിരുവിതാംകൂറില്‍ ആരംഭിച്ചു. 1859-73 വരെ കുടിയാനവന്മാര്‍ അയക്കുന്ന കത്തുകള്‍ക്ക് ഓരോ ചക്രം കൂലി ഏര്‍പ്പെടുത്തി. കൂടാതെ സുപ്രണ്ടിനെയും നിയമിച്ചു.
അടുത്തകൊല്ലം കത്തുകള്‍ക്കും മറ്റും കൂലി നിശ്ചയിച്ചു. ഓഫീസ് ഇരിക്കുന്ന സ്ഥലത്തുനിന്നും രണ്ടുമൈല്‍ ദൂരത്തിനകലെ കൊടുക്കേണ്ട കത്തിന് മൈല്‍ ഒന്നിന്ന് ഓരോ ഉരുപ്പടിക്കും അര ചക്രം കൂലി ഏര്‍പ്പെടുത്തി.
1866-ല്‍ അഞ്ചല്‍ ഉരുപ്പടി രജിസ്ട്രര്‍ ചെയ്യുന്ന ഏര്‍പ്പാടുണ്ടായി. 1870 വരെ കത്തുകള്‍ പനയോലകളിലാണ് എഴുതിയിരുന്നത്. അടുത്ത വര്‍ഷം കടലാസില്‍ എഴുതി അയക്കാന്‍ ഏര്‍പ്പാടുണ്ടാക്കുകയും 1889-ല്‍ പുതിയ അഞ്ചല്‍ റെഗുലേഷന്‍ നിലവില്‍ വരികയും ചെയ്തു. അഞ്ചല്‍ മുഖാന്തിരം മണിയോര്‍ഡര്‍ ഏര്‍പ്പാടു വന്നത് കൃഷ്ണസ്വാമി വാരിയര്‍ ദിവാനായിരിക്കുമ്പോഴാണ്. അദ്ദേഹം സ്റ്റാമ്പുകളുടെയും കാര്‍ഡുകളുടെയും വില കുറച്ചു. 1921-ല്‍ ദിവാന്‍ രാഘവയ്യായുടെ കാലത്ത് അഞ്ചല്‍ കൂലി വര്‍ദ്ധിപ്പിച്ചു.
1947-ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ തിരുവിതാംകൂര്‍- കൊച്ചി അഞ്ചല്‍, പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ ലയിപ്പിക്കുകയാണുണ്ടായത്. 1951 ഏപ്രില്‍ 17ാം തീയതി കേരളത്തില്‍ അഞ്ചല്‍ ഏര്‍പ്പാടു ഇല്ലാതായി. അവസാന അഞ്ചലുകാരന്റെ പേര് കറുപ്പന്‍ എന്നായിരുന്നു.
തപാല്‍ക്കാരന്‍ ഓരോ ദേശത്തിന്റെ നിറവും, നിറം കെടലും അറിയുന്നവനാണ്. തപാല്‍ സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശമാകുന്നത് എഴുത്തുകിട്ടുമ്പോഴാണ്. പൊട്ടിക്കാത്ത കത്ത് കീശയില്‍ വച്ച് നടക്കുമ്പോഴുണ്ടാകുന്ന വെപ്രാളം പ്രസവം കാത്ത് കിടക്കുന്ന സ്ത്രീയുടെത് പോലെയെന്ന് പറയാം. കത്ത് വായിച്ചു കഴിഞ്ഞാല്‍ മനസ്സ് ശാന്തമാകുന്നു. പുഴയെപ്പോലെ ഓരോ കത്തും ഒരോ കഥയാണ് പറയുന്നത്.
സ്വപ്നങ്ങളുടെ കഥ...ആവശ്യങ്ങളുടെ നീളം സങ്കടത്തിന്റെ പെരുമഴനെഞ്ചിടിപ്പിന്റെ, വേവലാതിയുടെ എരിപൊരിച്ചിലിന്റെ കഥയാകുന്നു.പണ്ട് ടെലിഗ്രാം കൊണ്ടുവരുന്നത് കാണുമ്പോള്‍ വീട് കരയാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നത് കേള്‍ക്കാം. നിലവിളിച്ചുകൊണ്ട് ടെലിഗ്രാമും പിടിച്ച് ഇംഗ്ലീഷ് അറിയുന്നവരുടെ അടുത്തേക്ക്, സ്‌കൂളിലേക്ക് ഓടുകയാണ് പതിവ്. ടെലിഗ്രാമും കൊണ്ടുവരുന്ന പോസ്റ്റുമാനെ കാലനെപ്പോലെയാണ് ചിലര്‍ കരുതിയിരുന്നത്. ടെലഫോണ്‍ സജീവമല്ലാത്ത അക്കാലത്ത് മരണവാര്‍ത്തയുമായാണ് അധികവും ടെലിഗ്രാം ഉപയോഗിച്ചിരുന്നത്. ഇതാ അപ്പുറത്തെ വീട്ടില്‍ ടെലിഗ്രാം കൊണ്ടുപോയിരിക്കുന്നുവെന്ന് നിലവഇലിയോടെ പറയാറുണ്ടായിരുന്ന അക്കാലത്ത്, വലിയ ട്രൗസര്‍, താമര ഇല്ലികളുള്ള കുട, വലിയ പിത്തളക്കുടുക്ക്, സായിപ്പിന്റേത് പോലത്തെ കുപ്പായം, കുടുക്കുകളില്‍ അശോകസ്തംഭവുമുണ്ടായിരുന്നു. അതായിരുന്നുപഴയ പോസ്റ്റുമാന്‍രെ വേഷം.
ഇങ്ങനെ ചരിത്രം പറയാന്‍ കഴിയുന്ന തപാല്‍ക്കാരന്‍ ചരിത്രത്തില്‍ നിന്നും ഇല്ലാതാകുവാന്‍ പോവുകയാണ്. ഇനി തപാല്‍ക്കാരന്‍ ഉണ്ടാകില്ല. സൈക്കിളിന്റെ പിറകില്‍ ഇറുക്കിവെച്ച കത്തുമായി വരുന്ന തപാല്‍ക്കാരനെ കാണുമ്പോള്‍ 'കത്തുണ്ടോ...' എന്ന ചോദിക്കല്‍ ഉണ്ടാകില്ല.
ലോകത്തിലെ ഏറ്റവും വലുതും കാര്യക്ഷമവുമായ ഇന്ത്യന്‍ തപാല്‍ വകുപ്പിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രഭരണാധികാരികള്‍ ആരംഭിച്ചിരിക്കുന്നു. കത്തുകള്‍ വീടുകളില്‍ എത്തിക്കുന്നതിനു പകരം പോസ്റ്റ് ബോക്‌സ് സമ്പ്രദായം വ്യാപകമാക്കും. കത്തുകള്‍ തേടി ദിവസവും പോസ്റ്റോഫീസുകളില്‍ പോകേണ്ടിവരും. ഓരോരുത്തര്‍ക്കും, ഓരോ കുടുംബത്തിനും ഒരു പോസ്റ്റ് ബോക്‌സും അതിന് വാടകയും! 1, 55,000 പോസ്റ്റോഫീസുകളാണ് ഇന്ത്യയിലുള്ളത്. ഓരോ വര്‍ഷവും 1,600 കോടി തപാല്‍ ഉരുപ്പടികളും  27 കോടി രജിസ്‌ട്രേഡ് ഉരുപ്പടികളും 4800 കോടി രൂപക്കുള്ള 11 കോടി മണിയോര്‍ഡറുകളും ഇന്ത്യന്‍ തപാല്‍ വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനു പുറമേസ്പീഡ് പോസ്റ്റ്, ബിസിനസ്സ് പോസ്റ്റ്, ഇ- കോമേഴ്‌സ്, വി-സാറ്റ് മണിയോര്‍ഡര്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. പോസ്റ്റോഫീസ് സേവിംഗ്‌സ് ബേങ്കില്‍ 11 കോടിയും വിവിധതരം അക്കൗണ്ടുകളിലായി 1, 54,000 കോടി രൂപയുടെ നിക്ഷേപവും ഉണ്ട്. ഇതിനു പുറമേ 31ലക്ഷം പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളിലായി 10,000 കോടി രൂപ ഇന്‍ഷൂര്‍ ചെയ്യപ്പെട്ടിരിക്കുന്നു. ആകെയുള്ള ആറ് ലക്ഷത്തോളം ജീവനക്കാരില്‍ 2,92,672 പേര്‍ റഗുലര്‍ ജീവനക്കാരും 3,09,915 പേര്‍ എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുമാണ്.
1991-ല്‍ കേന്ദ്ര ഭരണാധികാരികള്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരത്തിന്റെ ഭാഗമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആഗോളവത്കരണ സ്വകാര്യവത്കരണ നയങ്ങളാണ് തപാല്‍ വകുപ്പിനെയും പിടികൂടിയിരിക്കുന്നത്.തപാല്‍ വകുപ്പിനെ കോര്‍പ്പറേഷനാക്കുവാനും തുടര്‍ന്ന് ഷെയര്‍ വില്പന വഴി സ്വകാര്യവല്‍ക്കരിക്കാനുമാണ് തീരുമാനം. കേനദ്ര സര്‍ക്കാര്‍ നിയമിച്ച എക്‌സ്‌പെന്റിച്ചര്‍ റിഫോംസ് കമ്മിറ്റി (ഗീതാകൃഷ്ണന്‍ കമ്മിറ്റി) ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചു കഴിഞ്ഞു.
പ്രതിവര്‍ഷം 1600 കോടി രൂപയുടെ സബ്‌സിഡി നല്‍കിക്കൊണ്ടാണ്, ഇന്‍ലന്റ്, കാര്‍ഡ്, കവര്‍ തുടങ്ങിയ ഉരുപ്പടികള്‍ കുറഞ്ഞ വിലക്ക് സാധാരണക്കാരന് ലഭ്യമാകുന്നത്. സ്വകാര്യ വിതരണത്തിന്റെ മുന്നോടിയായി തപാല്‍ ചാര്‍ജ്ജുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയും നഷ്ടത്തിലോടുന്ന ചെറിയ ചെറിയ ആപ്പീസുകള്‍ അടച്ചുപൂട്ടി സ്വകാര്യ ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യും. ഗ്രാമീണ മേഖലകളില്‍ തപാല്‍ സംവിധാനം നിലനിര്‍ത്തുന്ന എക്‌സ്ട്രാ- ഡിപ്പാര്‍ട്ടുമെന്റല്‍ സമ്പ്രദായത്തിനു പകരം 'പഞ്ചായത്ത് ഡിക്‌സേവ യോജന' എന്ന സ്വകാര്യ തപാല്‍ സര്‍വ്വീസ് ആരംഭിക്കും. പുതിയ നിയമനങ്ങള്‍ക്ക് പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തും.
തപാല്‍ക്കാരന്‍ തിരിച്ച് ചരിത്രത്തിലേക്ക് ഇപ്പോള്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനി ചരിത്രത്തില്‍ ഒരു അടയാളം മാത്രമായിത്തീരും. അങ്ങനെ നമുക്ക് ഓരോ സൗഭാഗ്യങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ ചരിത്രമുള്ള തപാല്‍ വകുപ്പിനെയും തപാല്‍ക്കാരനെയും നമ്മുടെ ഭരണാധികാരികള്‍ ആഗോളവത്കരണ കൂട്ടിക്കൊടുപ്പിന് വേണ്ടി ഇല്ലാതാക്കുകയാണ്.

5 comments:

ajith said...

വളരെ വിജ്ഞാനപ്രദം

Madhusudanan P.V. said...

തപാലിന്റെ വിശദമായ ഈ നാൾവഴി അറിവു പകർന്നു. ആശംസകൾ

ചന്ദ്രകാന്തം said...

പറക്കുന്ന അക്ഷരങ്ങളുടെ ചിറകൊതുങ്ങിപ്പോകുന്ന സങ്കടം..

Unknown said...

nannayirikkunnu..

Unknown said...

കത്തെഴുത്ത് വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദിയും സ്നേഹവും അറിയിക്കുന്നു